Genesis 38

യെഹൂദയും താമാരും

1ആ കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെവിട്ട് അദുല്ലാമിലുള്ള ഹീരാ എന്നു പേരായ ഒരു മനുഷ്യന്റെ അടുക്കലേക്ക് പോയി അവിടെ താമസമാക്കി. 2അവിടെവെച്ച് അദ്ദേഹം ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു. യെഹൂദാ അവളെ വിവാഹംചെയ്ത് അവളെ അറിഞ്ഞു. 3അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു, ആ മകന് ഏർ എന്നു പേരിട്ടു. 4അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുകയും അവന് ഓനാൻ എന്നു പേരിടുകയും ചെയ്തു. 5അവൾ വീണ്ടും ഒരു മകനെ പ്രസവിച്ചു; അവന് ശേലഹ് എന്നു പേരിട്ടു. അവൾ അവനെ പ്രസവിച്ചത് കെസീബിൽവെച്ചായിരുന്നു.

6യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു ഭാര്യയായി ഒരുവളെ എടുത്തു; അവളുടെ പേര് താമാർ എന്നായിരുന്നു. 7എന്നാൽ യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ഒരു ദുഷ്ടനായിരുന്നു. അതുകൊണ്ട് യഹോവ അവനെ കൊന്നുകളഞ്ഞു.

8അപ്പോൾ യെഹൂദാ ഓനാനോട്, “നീ നിന്റെ സഹോദരന്റെ ഭാര്യയുടെ അടുക്കൽ ചെന്ന്, സഹോദരനുവേണ്ടി സന്തതിയെ ഉളവാക്കാൻ ഭർത്തൃസഹോദരൻ എന്നനിലയ്ക്കുള്ള ധർമം നിറവേറ്റുക” എന്നു പറഞ്ഞു. 9എന്നാൽ അങ്ങനെ ജനിക്കുന്ന സന്തതി തന്റേതാകുകയില്ല എന്ന് അറിഞ്ഞിട്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ, സഹോദരഭാര്യയോടുകൂടെ കിടക്കപങ്കിട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു. 10അവന്റെ പ്രവൃത്തി യഹോവയുടെ ദൃഷ്ടിയിൽ ദോഷമുള്ളതായിരുന്നു; അതുകൊണ്ട് അവിടന്ന് അവനെയും കൊന്നുകളഞ്ഞു.

11യെഹൂദാ പിന്നെ തന്റെ മരുമകളായ താമാറിനോട്, “എന്റെ മകൻ ശേലഹ് പ്രായപൂർത്തിയാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽപ്പോയി വിധവയായി ജീവിക്കുക” എന്നു പറഞ്ഞു. “അവനും ജ്യേഷ്ഠന്മാരെപ്പോലെ മരിച്ചുപോകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ താമാർ തന്റെ പിതൃഭവനത്തിൽപോയി താമസിച്ചു.

12ഏറെ കാലത്തിനുശേഷം യെഹൂദയുടെ ഭാര്യ—ശൂവായുടെ മകൾ—മരിച്ചു. യെഹൂദാ ദുഃഖത്തിൽനിന്ന് മോചിതനായശേഷം തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി; അദുല്ലാമ്യനും തന്റെ സ്നേഹിതനുമായ ഹീരാ അദ്ദേഹത്തോടൊപ്പം പോയി.

13“തന്റെ അമ്മായിയപ്പൻ ആടുകളുടെ രോമം കത്രിക്കലിനുവേണ്ടി തിമ്നയിലേക്കു പോകുന്നു,” എന്ന് താമാരിന് അറിവുകിട്ടി. 14അവൾ തന്റെ വൈധവ്യവസ്ത്രങ്ങൾ മാറ്റി, ആളറിയാതിരിക്കാൻ മൂടുപടംകൊണ്ട് സ്വയം മറച്ചു. അതിനുശേഷം തിമ്നയിലേക്കുള്ള വഴിയിൽ എനയീമിന്റെ പ്രവേശനകവാടത്തിൽ ചെന്നിരുന്നു; ഇതിനുകാരണം ശേലഹ് പ്രായമായിട്ടും, തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നതായിരുന്നു.

15അവൾ മുഖം മറച്ചിരുന്നതുകൊണ്ട് യെഹൂദാ അവളെ കണ്ടപ്പോൾ അവൾ ഒരു ഗണിക ആയിരിക്കുമെന്നു കരുതി. 16അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു.

“എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു.

17“എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു.

“അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു.

18അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു.

“താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു.
19അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു.

20യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. 21അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു.

“ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു.

22അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു.

23അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു.

24ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി.

“അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു.

25അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു.

26യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല.

27അവളുടെ പ്രസവസമയം അടുത്തു; ഇരട്ടകളായ ആൺകുട്ടികളാണ് അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നത്. 28അവൾ പ്രസവിക്കുമ്പോൾ അവരിൽ ഒരുവൻ തന്റെ കൈ പുറത്തേക്കിട്ടു; അപ്പോൾ സൂതികർമിണി ഒരു ചെമന്നചരട് എടുത്ത് അവന്റെ കൈത്തണ്ടയിൽ കെട്ടി, “ഇവൻ ഒന്നാമതു പുറത്തുവന്നു” എന്നു പറഞ്ഞു, 29എന്നാൽ അവൻ കൈ അകത്തേക്കു വലിച്ചപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു; “നീ നിനക്കായിത്തന്നെ ഇങ്ങനെയോ വഴിയുണ്ടാക്കിയത്!” അവൾ പറഞ്ഞു. അവന് ഫേരെസ്സ്
വഴിയുണ്ടാക്കുക എന്നർഥം.
എന്നു പേരിട്ടു.
30അതിനുശേഷം, കൈത്തണ്ടയിൽ ചെമന്നനൂലുണ്ടായിരുന്ന അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ്
രക്തനിറം അഥവാ, തിളക്കം എന്നർഥം.
എന്ന പേരുനൽകി.

Copyright information for MalMCV